Tuesday, 4 December 2018

രാജ്യം

December 4 / 2012

താവളങ്ങൾ വിട്ടുപോകുന്ന 
പഴയ ഇടങ്ങൾ വിട്ട്, പുതിയ താവളങ്ങൾ തേടി ആളുകൾ പോകുന്നത് അവരവരുടെ ഉന്നമനത്തിന്‌ വേണ്ടിയാണ്‌; വളരെ സ്വഭാവികം. ശ്ളാഘനീയം പക്ഷെ വളരെ കുറച്ചുപേർ മാത്രമേ ഊഷ്മള സൗഹൃദ സുഗന്ധം അവശേഷിപ്പിച്ചുകൊണ്ട് വിടപറഞ്ഞു പോകുന്നുള്ളൂ. അവരെ പിന്നീട് എവിടേ കണ്ടാലും ആ സൗഹൃദസുഗന്ധത്തിന്‌ ഒരു അഴിവും തട്ടിയിട്ടില്ലെന്ന് അനുഭവിക്കാനുമാകും. 
ചിലർ അങ്ങനെയല്ല. വിട്ടുപോകുന്ന ഇടത്തിന്റെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറഞ്ഞ് ആരോപണങ്ങൾ ഉന്നയിച്ച് ഊഹാപോഹങ്ങൾ പരത്തി അപവാദങ്ങൾ കൊളുത്തിവിട്ടാണ്‌ അവരുടെ വിട വാങ്ങൽ. ഉത്സവം കഴിഞ്ഞ് വഴിനീളെ പിണ്ടം ഇട്ട് ഗ്രാമം വിട്ടുപോകുന്ന ആനകളെ പോലെ.... 
സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ വാക്കുകൾ ഓർമ വരും. ‘ദെന്താ മേന്‌ന്നെ ആനക്ക് വയറിന്‌ സുഖമില്ലാന്ന്‌ തോന്നുണു്..

December 4 / 2012 

മലയാളി വിചാരിക്കുന്നത് 
വയനാടുകാരുടെ കടുവാപ്പേടി ഞാൻ മനസ്സിലാക്കുന്നു. നാട്ടിലിറങ്ങി കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും കടുവ മനുഷ്യജീവന്‌ ഭീഷണിയാവുന്നതും ഗുരുതരമായ പ്രശ്നം തന്നെ. അതിന്‌ ശാശ്വത പരിഹാരം കാണുന്നതിന്‌ പകരം ‘കൊല്ല് കൊല്ല്’ എന്നാക്രോശിക്കുന്ന ആൾക്കൂട്ടത്തിന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കലല്ല സർക്കാർ ചെയ്യേണ്ടതെന്ന് ഇവിടെ എഴുതിയിരുന്നു. വയനാട്ടുകർ എന്നെ ശകാരിക്കുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ അന്നാട്ടുകാരല്ലാത്തവർ എന്നെ പരിഹസിച്ചു. ഇന്നിതാ കടുവയെ കൊന്ന ശേഷം പരക്കെ ബുദ്ധിയുദിച്ചിരിക്കുന്നു. കൊല്ലരുതായിരുന്നു എന്ന്! ഇന്ന് മറ്റൊരു വാർത്ത വന്നു, 

കർണാടകത്തിലെ വിരാജ്പേട്ടയിൽ, കുടക് വനത്തിൽ നിന്ന് നാട്ടിലിറങ്ങിയ കടുവയെ കമ്പിവേലിയിൽ കുരുങ്ങി പരിക്കേറ്റ് ദുരിതമനുഭവിക്കുന്ന നിലയിൽ കണ്ടെത്തിയ അന്നാട്ടുകാർ അതിനെ ആ കുരുക്കിൽ നിന്ന് രക്ഷിച്ച് മൈസൂർ ജയചാമ രാജേന്ദ്ര മൃഗശാലയിലേക്ക് ചികിൽസക്കായി മാറ്റി എന്ന്‌. ആ നാട്ടുകാരുടെ കയ്യിൽ കുന്തവും കൊടുവാളും ഒന്നുമില്ലായിരുന്നു. ഉദ്യോഗസ്തർ ഒരു കൂടും കൊണ്ടാണ്‌ വന്നത്. മയക്കുവെടിവെച്ചവർ അതിനെ കൂട്ടിലാക്കി കൊണ്ടുപോയി. മുറിവുണങ്ങിയ ശേഷം കാട്ടിൽ വിടാൻ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നു. 

കെന്നത്ത് ആൻഡേർസൺ, ജിം കോർബറ്റ് എന്നിവരുടെ നരഭോജികളായ കടുവകളെ കൊന്ന ചരിതങ്ങൾ വായിക്കണം. വനം, വന്യജീവികൾ എന്നിവയോടുള്ള പൊതുസമീപനവും നരഭോജികളായ കടൂവ പുലി എന്നിവയോടുള്ള വ്യത്യസ്തസമീപനവും അതിൽ നിന്ന് മനസ്സിലാക്കാം. മനുഷ്യൻ വിചാരിക്കുന്നു, ‘മനുഷ്യൻ തന്നെ പ്രധാനം’ എന്ന് പക്ഷെ മലയാളി വിചാരിക്കുന്നതെന്താണെന്നൊ?‘അവനെക്കാൾ പ്രാധാന്യം മൃഗങ്ങൾക്കെന്നല്ല മറ്റു മനുഷ്യർക്കുപോലുമില്ലെന്ന്‌’ . പറയാതിരിക്കാൻ വയ്യ, മലയാളി നിയമങ്ങൾ കാറ്റില്പറത്തി പെരുമാറുന്നു ജീവിക്കുന്നു.

December 3 / 2016
രാജ്യം
മിക്ക രാജ്യങ്ങളും ഭരണാധികാരികളും മണ്ടത്തരങ്ങൾ ചെയ്തിട്ടുണ്ട്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്, മരണം സമ്മാനിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്തും ഉണ്ടായി കഠിനമായ ഉപദ്രവങ്ങൾ ഏറെ.
അതുതന്നെ ഇവിടെയും ഇപ്പോൾ സംഭവിക്കുന്നു.
ഒരു വ്യത്യാസം - തിരുത്തുകളില്ല, കൂടിയാലോചനകൾ ഇല്ല, സഹപ്രവർത്തകർക്ക് അവസാനനിമിഷം വരെ തീരുമാനങ്ങളിൽ പങ്കാളിത്തമില്ല, അറിവില്ല, അഥവാ അവർ ശബ്ദിക്കുന്നില്ല.
പ്രഥമപൗരൻ അറിയാതെ ആണ്‌ ഏറ്റവും ഒടുവിൽ വന്ന കറൻസി റദ്ദാക്കൽ നടന്നതത്രെ! (ഏഷ്യനെറ്റ് ന്യൂസ്)
രാഷ്ട്രപതി ഭവനിൽ നിന്ന് വർത്തമാനം ചോർന്നു പോകുമോ എന്നായിരുന്നു ഭയം!
ഭയം ആയിരുന്നു എന്നു വിവരമുള്ളവർ പറയില്ല. ഇന്ത്യൻ ഭരണഘടനയെ ഈ ഭരണകൂടമോ പാർട്ടിയോ അംഗീകരിക്കുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം.
ആ പാരമ്പര്യം മുറിക്കുകയാണ്‌ ലക്ഷ്യം. അതങ്ങനെ അവിരാമം തുടരും.
അതാണ്‌ മോഹൻലാല്മാർ ആദ്യം തിരിച്ചറിയേണ്ടത്. പ്രതിഫലം ഇച്ഛിച്ച് എത്ര പുലിമുരുകനിലും രാവണപ്രഭുവിലും അഭിനയിച്ചാലും ഉൾക്കാഴ്ച്ചയുള്ള നടന്മാർ ഒപ്പം ചില അർഥപൂർണ്ണമായ ചിത്രങ്ങളിലും അഭിനയിച്ച് സാമൂഹ്യ നിലപാടുകൾ വ്യക്തമാക്കും.
അങ്ങനെ തിരിച്ചറിയുന്നവരാണ്‌ യഥാർത്ഥ കലാകാരന്മാർ. അവരത് സിനിമകളിലൂടെ പറഞ്ഞുതരും, അവരിൽ മുന്തിയ നടന്മാരുണ്ട്. സംവിധായകരുണ്ട്, ചില പേരുകൾ പറയാം. - ചാർളി ചാപ്ളിൻ, മിഗ്യൂൽ ലിറ്റിൻ, തിയോ അഞ്ജെലോ പൗലോ, അന്ദ്രെയ് തർകൊവ്സ്കി, ഫ്രാൻസിസ്കൊ റോസി, ജഫാർ പനാഹി, കോസ്റ്റ ഗാവറസ്.....അവരങ്ങനെ നിറഞ്ഞു നില്ക്കുകയാണ്‌.
അവരൊന്നുംതന്നെ ഭരണകൂടങ്ങളുടെ നിരുപാധിക ‘ഭക്തകുരങ്ങൻ’മാരായിരുന്നില്ല. ഭക്തകുരങ്ങന്മാർ എന്ന്‌ പ്രയോഗിച്ചത്തിന്‌ അടിസ്ഥാനം, ഇതിഹാസ കഥാപാത്രമായാലും, ശ്രീരാമനെ പോലെ മികച്ച ഭരണാധികാരികൾ എല്ലായ്പ്പോഴും ജനിക്കുന്നില്ല എന്നതുപോലെ പ്രതിബദ്ധതയുള്ള ഹനുമാനും എല്ലായ്പ്പോഴും ഉണ്ടാവുന്നില്ല എന്നതുതന്നെ.
വാസ്തവത്തിൽ ശ്രീരാമൻ പോലും മികച്ച ഭരണാധികാരിയായിരുന്നില്ല എന്ന്‌ മനസ്സിരുത്തി ‘രഘുവംശം’ വായിച്ചാൽ മനസ്സിലാവും.
സമ്പദ്‌വികസനത്തിലും അതിന്റെ ഫലം ജനങ്ങളിൽ യഥാസമയം എത്തുന്നതിലും വേണ്ട സമർഥമായ ഭരണപരിഷ്കാരം നടപ്പാക്കിയത് ശ്രീരാമന്റെ വലിയ പിതാമഹനായ ദിലീപനാണ്‌.
എന്നാൽ ആ രാജവംശം അറിയപ്പെട്ടത് ദിലിപന്റെ മകൻ രഘുവിന്റെ പേരിലാണ്‌. കാരണം ദിലീപന്റെ ഭരണപരിഷ്ക്കാരങ്ങൾ കുറ തീർത്ത്‌ ജനജീവിതത്തിന്റെ നിലവാരം ഉയർത്തിയത് രഘുമഹാരാജാവായിരുന്നു എന്നു ‘രഘുവംശം’ സാക്ഷ്യപ്പെടുത്തുന്നു.
ദശരഥന്റെ കാലമായപ്പോൾ വ്യക്ത്യധിഷ്ടിതമായ ദുരന്തങ്ങളിൽ കുരുങ്ങുവാൻ തുടങ്ങി ആ രാജവംശം!. ശ്രീരാമൻ ആ ദുരന്തത്തിൽ അകപ്പെട്ടുപോയി. രാമരാജ്യമായിരുന്നുവെങ്കിലും പ്രശ്നസങ്കീർണമായിരുന്നുവല്ലൊ ആ കാലം. ജീർണ്ണതയുടെ നെല്ലിപ്പലക അവസാനത്തെ രാജാവ്‌ അഗ്നിവർണ്ണനിൽ കാണാം. മന്ത്രിമാർക്ക് മുഖം കൊടുക്കാതിരിക്കൽ, പ്രജകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കൽ, രാജ്യകാര്യങ്ങളിൽ നിസ്സംഗത, പ്രജകൾ മുറവിളികൂട്ടുമ്പോൾ മട്ടുപ്പാവിലെ അരമതിലിൽ കാലുകൾ മാത്രം പുറത്തിട്ടുള്ള ഇരിപ്പ്.....
സ്വതന്ത്രചിന്ത എവിടെയോ അവിടെയാണ്‌ രാജ്യം, രാജ്യസ്നേഹം എന്നിവയുടെ നിർവചനം യാഥാർത്ഥ്യത്തോടടുത്തു നില്ക്കുക എന്നോർക്കണം. ജർമ്മനിയിലെ സൈന്യാധിപന്മാർക്ക് ഹിറ്റ്ലറോട് ഉണ്ടായിരുന്ന വിയോജിപ്പുകൾ കൾക്കാൻ പോലും ഹിറ്റ്ലർ തയ്യാറായിരുന്നില്ല, അപ്പോഴെല്ലാം അവർക്ക് രാജ്യസ്നേഹമില്ലെന്നായിരുന്നു ഹിറ്റ്ലറുടെ കർശനമായ ശാസനാരൂപത്തിലുള്ള വാക്കുകൾ.
രാജ്യം രാജ്യസ്നേഹം എന്നിവ മനുഷ്യരും ആ പ്രദേശത്ത് അധിവസിക്കുന്ന സർവ ജീവജാലങ്ങളും മലകളും പുഴകളും ജലാശയങ്ങളും ഭൂപ്രകൃതിയും അവയോടു സ്നേഹവും ഇഷ്ടവും ആദരവും എല്ലാം ചേർന്ന മാനസികമായ അവസ്ഥയാണ്‌.
സ്ഥായിയായ വികസനം, സാമ്പത്തിക പുരോഗതിയേയും സാമ്പത്തികേതരമായ ക്ഷേമാവസ്ഥയേയും ഒരുപോലെ പരിഗണിക്കുന്ന തരത്തിൽ, മൊത്തദേശീയവരുമാനം എന്നതിൽ ഒതുക്കാതെ, സാന്ദ്ര ദേശീയ മാനസികോല്ലാസം ലക്ഷ്യമാക്കിയ ഒരു ചെറുരാജ്യം - ഭൂട്ടാൻ - തൊട്ടടുത്തുള്ള ഇന്ത്യയിൽ വർത്തമാനകാലം അനുനിമിഷം ശ്രമകരവും സംഘർഷഭരിതവും ആയ ജീവിതത്തിലൂടെ കടന്നുപോകുന്നത് ഇന്നത്തെ മാത്രമല്ല നാളത്തേയും നാണക്കേടാണ്‌.


Sunday, 17 July 2016

കടത്തനാടൻ അന്തരിച്ചു.


പ്രശസ്ത ബ്ലോഗർ കടത്തനാടൻ
- എടച്ചേരി ദാസൻ- ഇന്ന് രാവിലെ മഞ്ചേരിയിൽ അന്തരിച്ചു.മൃതദേഹം സ്വദേശമായ വടകരയിൽ സംസ്കരിക്കും. ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെ പൊതു രംഗത്ത് ദശാബ്ദങ്ങളായി പ്രവർത്തിച്ചു വന്ന ദാസേട്ടൻ കേരള ബ്ലോഗ് അക്കാദമി നടത്തിയ ശില്പശാലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. 2009 മെയ് 2 ന് വടകരയിൽ നടത്തിയ ബ്ലോഗ് സംഗമത്തിനും ശില്പശാലയ്ക്കും നേതൃത്വം നൽകി. ആദർശം എഴുതാനും പ്രസംഗിക്കാനും മാത്രമുള്ളതല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച അദ്ദേഹം,ജാതി-മത ചടങ്ങുകളോ ആർഭാടമോ ഇല്ലാതെയായിരുന്നു മകളുടെ വിവാഹം നടത്തിയത്. ബന്ധുക്കൾക്കും നാട്ടുകാർക്കും ബ്ലോഗർമാർക്കും അത് ഒരുത്സവമായിരുന്നു. ഒഡേസ ഉൾപ്പെടെയുള്ള ജനകീയ സാംസ്ക്കാരികകൂട്ടായ്മകളുടെ സജീവ പ്രവർത്തകനുമായിരുന്നു, അദ്ദേഹം. ചിത്രകാരനെതിരെ ഐ.ടി നിയമത്തിലെ കരിവകുപ്പുകൾ ഉപയോഗിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ മുൻനിരയിൽ നിന്നു,അദ്ദേഹം. എല്ലാവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച സ്നേഹസമ്പന്നനായിരുന്നു, ദാസേട്ടൻ. അപ്രതീക്ഷിതമാണ് ഈ വേർപാട്. പ്രിയപ്പെട്ട ദാസേട്ടന് വിട.
(വടകര ബ്ലോഗ് ശിൽ‌പ്പശാലയിൽ കടത്തനാടൻ)

Thursday, 5 September 2013

ചിത്രകാരന്റെ ജന്മിമാര്‍ക്കും പീഢനമേറ്റേക്കാം !

അപ്പപ്പോളുള്ള വിവരങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറിവിലേക്കായി സൈബര്‍ കേസിന്റെ ഡയറിക്കുറിപ്പായി ചിത്രകാരന്‍ എഴുതിവക്കുകയാണ് : ഇന്നലെ (5.9.2013) ചിത്രകാരന്‍ കണ്ണൂരില്‍ ബിസിനസ്സ് നടത്തുന്ന ഓഫീസ് റൂമിന്റെ മാസ വാടക വാങ്ങാനായി 70 വയസ്സിലേറെ പ്രായമുള്ള ജന്മി/റൂം ഉടമ ഓഫീസില്‍ വന്നിരുന്നു. അക്കൌണ്ടന്റില്‍ നിന്നും വാടകവാങ്ങി, പോകുന്നതിനു മുന്‍പ്  ജന്മിക്ക് ചിത്രകാരനെ കാണണമെന്ന് പറഞ്ഞു. എന്താ കാര്യം എന്നന്വേഷിച്ച് ചിത്രകാരന്‍ ജന്മിയോട് കുശലാന്വേഷണം നടത്തുന്നതിനിടക്കാണ് ജന്മി, അദ്ദേഹത്തെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസുമായി ബന്ധപ്പെടുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചതായറിയിച്ചത്. ആദ്യം പോലീസ് സ്റ്റേഷന്‍ വരെ ഒന്നു ചെല്ലണമെന്നാണ് പോലീസുദ്ധ്യോഗസ്തന്‍ ആവശ്യപ്പെട്ടതത്രേ ! വാര്‍ദ്ധക്യ സഹജമായ അസുകങ്ങളുമായി വീട്ടിലിരിക്കുന്ന തനിക്കതിനാവില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് , ജന്മിയുടെ പൂര്‍ണ്ണമായ തപാല്‍ വിലാസവും, പിതാവിന്റെ പേരും, വിശദാംശങ്ങളുമെല്ലാം പോലീസ് ആവശ്യപ്പെട്ടതുപ്രകാരം പറഞ്ഞുകൊടുക്കേണ്ടിവന്നു. അതായത് , ചിത്രകാരനെതിരെയുള്ള സൈബര്‍ കേസ് കാരണം തനിക്ക് സമന്‍സ് വരാനിടയുണ്ടെന്ന് അറിയിക്കാനാണ് ജന്മി വന്നിരിക്കുന്നത്. ............... ഒരുമാസം മുന്‍പ് 2009 ലെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസ് ക്ലോസ് ചെയ്യുന്നതിലേക്ക് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട് എന്ന് പറഞ്ഞ് ചിത്രകാരനെ സി.ഐ.സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ സന്തോഷ് എന്ന പോലീസ് ഉദ്ദ്യോഗസ്തന്‍ ആവശ്യപ്പെട്ടതു പ്രകാരം ചിത്രകാരന്റെ ഓഫീസിന്റെ വാടക കച്ചീട്ടിന്റെ കോപ്പിയും, വാടക അടക്കുന്നതിന്റെ റസീറ്റ് കോപ്പിയും പോലീസിനു നല്‍കിയിരുന്നു. വാടക റസീറ്റിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ആഴ്ച്ചയില്‍ ജന്മിയെ വിളിച്ച് ചോദ്യം ചെയ്തിരിക്കുന്നത്. ...... ഇന്റെര്‍ നെറ്റിലെ ബ്ലോഗ് എന്ന എഴുത്തിടത്തില്‍ അഹിംസാത്മകമായും, മാനവിക സ്നേഹത്തോടും, പുരോഗമനപരമായും ഡയറിക്കുറിപ്പുകളോ ലേഖനമോ കഥയോ കവിതയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ പൌരന്മാരെ ദ്രോഹിക്കണമെന്ന് പോലീസിനോടോ കോടാതിയോടോ ഒരു നിയമവും അനുശാസിക്കുന്നില്ല. .... എങ്കിലും നമ്മുടെ പഴയ രാജഭരണകാലത്തെ “മഹത്തായ” പാരമ്പര്യത്തില്‍ ഇപ്പോഴും വിശ്വസിച്ചു ജീവിക്കുന്ന സൈബര്‍സെല്ലിലെ ജാതിതഴമ്പിന്റെ അസ്ക്യതയുള്ള ഒരു ചെറു വിഭാഗത്തിന്  ജാതി മത സംഘടനകള്‍ക്കു വേണ്ടി “കൊട്ടേഷന്‍” എടുത്ത്  ജനാധിപത്യ രാജ്യത്തെ പൌരന്മാരെ ഭീകരരായി ചിത്രീകരിച്ചെങ്കിലും കേസ് കെട്ടിചമക്കാനും, ദ്രോഹിക്കാനും കഴിയുന്നു എന്നത്  ലജ്ജാകരമായ ജനാധിപത്യ ദുര്യോഗമായേ കാണാനാകു. ..... ചിത്രകാരന്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്തനായിരുന്നെങ്കില്‍ അഡ്വക്കേറ്റ് ഷൈനിന് നേരിട്ട ദുരനുഭവങ്ങള്‍ അനുഭവിക്കേണ്ടി വന്നേനെ. കേരളസമൂഹത്തില്‍ സ്വാതന്ത്യകാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന “തുടിച്ചൂകുളി” , “സംബന്ധം” തുടങ്ങിയ സവര്‍ണ്ണ സാമൂഹ്യ ജീര്‍ണ്ണാചാരങ്ങളെക്കുറിച്ചുള്ള ചെറിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം അറിയിപ്പ് “വിചിത്രകേരളം” എന്ന ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചതിനായിരുന്നല്ലോ ആലപ്പുഴ ജില്ലയിലെ തുറവൂരിലെ അഡ്വക്കേറ്റ് ഷൈനിനെ അന്നത്തെ എന്‍ എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ പരാതി പ്രകാരം തിരുവനന്തപുരത്തെ സൈബര്‍ സെല്‍ “നഗ്നമായ കൊട്ടേഷന്‍” സംഘത്തെപ്പോലെ കെട്ടിച്ചമച്ച കള്ളക്കഥയിലൂടെ ഭീകരമുദ്രകുത്തി പത്രസമ്മേളനത്തില്‍ “സൈബര്‍ ഭീകരനായി” പ്രദര്‍ശിപ്പിച്ച്, പത്രങ്ങളില്‍ വാര്‍ത്തവരുത്തി, വീട്ടിലും, നാട്ടിലും, സമൂഹത്തിലൊന്നടങ്കവും നാണം കെടുത്തി പീഢിപ്പിച്ചത്. 50000 രൂപയായിരുന്നു  ജാമ്യത്തിനായി കെട്ടിവക്കേണ്ടി വന്നത്. കൂടതെ, ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം കൊച്ചിയില്‍ നിന്നും തിരുവനന്തപുരം സൈബര്‍സെല്ല് ആസ്ഥാനത്തെത്തി ഒപ്പുവക്കണമെന്ന വ്യവസ്ഥയും ! അറിയപ്പെടുന്ന പണ്ഢിത ശ്രേഷ്ഠനായിരുന്ന കാണീപ്പയ്യുര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന രണ്ടു വാല്യങ്ങളുള്ള സാമൂഹ്യ ചരിത്ര പുസ്തകം വായിച്ച് പഴയകാലത്തെ നാട്ടു നടപ്പുകളേക്കുറിച്ചറിഞ്ഞ് അതിശയിച്ച ഒരാള്‍ എഴുതിയ ചെറിയൊരു കുറിപ്പിന്റെ പേരിലാണ് ഈ ദ്രോഹങ്ങളത്രയും എന്നോര്‍ക്കണം. പ്രഫസര്‍ ഇളം കുളം കുഞ്ഞന്‍ പിള്ളയുമായുണ്ടായ ചരിത്രപരമായ തര്‍ക്കത്തിന്റെ ഭാഗമായി രചിക്കപ്പെട്ട  കാണിപ്പയ്യൂരിന്റെ “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തിന്റെ രണ്ടു വാള്യങ്ങളും കുന്നംകുളത്തുള്ള പംഞ്ചാഗം പുസ്തകശാലയില്‍ ഇപ്പോഴും ലഭ്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയിരിക്കെയാണ് എന്‍.എസ്.എസ്സിന്റെ വംശീയ -വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സൈബര്‍ സെല്ലിലെ ചില ജാതിതഴമ്പുള്ള ജനധിപത്യകാലത്തെ ജനസേവകരായിരിക്കേണ്ട പൊതുജനത്തിന്റെ പണം കൊണ്ടു ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്തര്‍ തങ്ങളുടെ ജാതിക്കൂര്‍ സംരക്ഷിക്കാനായി ഷൈനിനെ തന്റെ ജൊലിയില്‍ നിന്നും സസ്പ്പെന്‍ഡ് ചെയ്യിക്കാനും, 2012 ഏപ്രില്‍ 15 ന് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മരണം വരെയുള്ള സാഹചര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. ..... ഈ റേസിസ്റ്റുകളായ ജാതി തഴമ്പുകാര്‍ തഴമ്പിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചാല്‍ തഴമ്പില്ലാത്ത അവര്‍ണ്ണരെക്കൊണ്ടും തങ്ങളുടെ വംശീയ അജണ്ട നടപ്പാക്കുമെന്നതില്‍ സംശയമില്ല. അതായത് , നമ്മുടെ നിയമപാലക സംവിധാനം ആശാസ്യമായ അളവില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ലെന്ന് വലിയൊരു വിപത്തായും, ജനാധിപത്യ അന്തകനായും നിലനില്‍ക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളാണ് വളരെ സ്വാഭാവിക ചോദ്യം ചെയ്യലിന്റെയും കേസ് നടപടികളുടേയും ഭാഗമായെന്ന ഭാവേനയുള്ള ചിത്രകാരന്റെ ജന്മിയെ ചോദ്യം ചെയ്യലും, അയാളെ കോടതിയിലേക്ക് വലിച്ചിഴക്കാനുള്ള സാധ്യതയായും തെളിഞ്ഞു വരുന്നത്. ഇത്തരം വിവരങ്ങള്‍ ആര്‍ക്കുണ്ടായലും അത് പൊതുജന ശ്രദ്ധയില്‍ വരുന്നവിധം രേഖപ്പെടുത്തിവക്കുക എന്നതുമാത്രമേ ജനാധിപത്യത്തിന്റെ രക്ഷക്കും, പൌര സ്വാതന്ത്ര്യത്തിന്റെ വളര്‍ച്ചക്കുമായി ചെയ്യാനാകു.  

Sunday, 4 August 2013

ചിത്രകാരന്‍ മുരളി.ടി.ക്കെതിരെയുള്ള സൈബര്‍ കേസിന്റെ രേഖകള്‍

ബ്ലോഗര്‍ ചിത്രകാരന്‍ തന്റെ പുസ്തകരചനയുടെയും, പെയിന്റിങ്ങ് എക്സിബിഷന്റേയും ഭാഗമായി ബ്ലോഗില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്ന കാര്‍ട്ടൂണ്‍, പെയിന്റിങ്ങുകള്‍, സാമൂഹ്യശാസ്ത്ര-രാഷ്ട്രീയ- ചരിത്ര കുറിപ്പുകള്‍, കവിതകള്‍, ആനുകാലിക വായനാ/ഡയറി കുറിപ്പുകള്‍ എന്നിവയടങ്ങുന്ന  ബ്ലോഗ് പോസ്റ്റുകള്‍ 2007 മുതല്‍ ‘ബൂലോഗത്ത് ’ വായനക്കാര്‍ക്ക് ലഭിച്ചുവരുന്നുണ്ട്. എന്നാല്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് അസിഹിഷ്ണുതയുള്ള ഒരു ഗ്രൂപ്പ് ചിത്രകാരനെ കേസില്‍ കുടുക്കി എഴുത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തുടക്കം മുതലേ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ ലോകപ്രശസ്ത ചിത്രകാരനായിരുന്ന എം.എഫ്.ഹുസൈനെ വംശീയ വിദ്വേഷത്താല്‍ ഒരേ സമയം ആയിരത്തോളം കേസുകളില്‍ കുടുക്കി ദ്രോഹിച്ച് ഇന്ത്യയില്‍ നിന്നും ഫലത്തില്‍ നാടുകടത്തിയ വര്‍ഗ്ഗീയ വാദികള്‍ അതിനായി കണ്ടെത്തിയ കാരണം ഹുസൈന്‍ പത്തോ ഇരുപതോ വര്‍ഷം മുന്‍പ് വരച്ച സരസ്വതിയുടേയും സീതയുടേയുമൊക്കെ ചിത്രങ്ങള്‍ മികച്ച പട്ടു സാരികള്‍ ഉടുത്തിരുന്നില്ല എന്നതായിരുന്നല്ലോ. ഇതേ ഇനത്തില്‍പ്പെട്ട വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ തന്നെയാണ് ബ്ലോഗര്‍ ചിത്രകാരനെതിരേയും കേസും, ഭീഷണിയുമായി ദ്രോഹ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

അക്ഷരമെഴുതുന്നവരുടെ ചെവിയില്‍ ഐ.ടി. ആക്റ്റ് ഒഴിക്കുന്നവര്‍ 
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു വംശീയ/വര്‍ഗ്ഗീയ/റേസിസ്റ്റ് കൂട്ടായ്മയിലെ സന്തോഷ് ജനാര്‍ദ്ദനന്‍ എന്നൊരാള്‍ ചിത്രകാരന്റെ എല്ലാ ബ്ലോഗുകളിലും തുടക്കത്തിലേ എഴുതിക്കാണിക്കുന്ന ബോധവികാസം ഇല്ലാത്തവരും, അക്ഷരങ്ങളെ ഭയപ്പെടുന്നവരും  ചിത്രകാരന്റെ ബ്ലോഗുകള്‍ വായിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുകയും, കമന്റുകളിലൂടെയും, ചാറ്റ് ബോക്സുകളിലൂടെയും “പൊന്നമ്പലം” എന്ന ബ്ലോഗര്‍ വേഷമണിഞ്ഞ് ഭീഷണി സ്വരം അറിയിച്ചുകൊണ്ടുമിരുന്നു. അതേ കാലത്തുതന്നെ കേരള ഫാര്‍മറെപ്പോലുള്ള ഇയാളുടെ കൂട്ടാളികള്‍ ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകള്‍ “ഗൂഗിളില്‍” ഫ്ലാഗ് ചെയ്ത് പരാതി നല്‍കി ഡിലേറ്റ് ചെയ്യിക്കാന്‍ ആഹ്വാനം ചെയ്ത്, ചിത്രകാരന്റെ ഫോട്ടോ, വിസിറ്റിങ്ങ് കാര്‍ഡ്, വിലാസം എന്നിവ അനുമതി കൂടാതെ അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും, ചിത്രകാരന്റെ ബ്ലോഗ് ഗൂഗിളിനെക്കൊണ്ട് ബ്ലോക്ക് ചെയ്യിക്കാനുള്ള ഫ്ലാഗിങ്ങ് ചെയ്യേണ്ട വിധം എങ്ങനെയെന്ന് ചിത്രകാരന്റെ ബ്ലോഗിന്റെ സ്ക്രീന്‍ ഷോട്ടുകളടക്കം സ്റ്റെപ് ബൈ സ്റ്റെപ്പായി വിവരിച്ചിരുന്നതും ഓര്‍ക്കേണ്ടതാണ്.

 “പൊന്നമ്പലം” എന്ന ബ്ലോഗ് നാമത്തില്‍ ഭീഷണി നടത്തിയിരുന്ന സന്തോഷ്  ജനാര്‍ദ്ദനന്‍ ചിത്രകാരന്റെ പ്രസിദ്ധമായ “സരസ്വതിക്കെത്ര മുലകളുണ്ട് ” എന്ന 2009 ജനുവരി 9ന് എഴുതിയ ചെറിയൊരു പോസ്റ്റ് വായിച്ച് ,  ഹിന്ദുക്കളുടെ വികാരം വൃണപ്പെടാന്‍ കാരണമായെന്ന്  പോലീസിന്റെ സൈബര്‍ സെല്ലിലേക്ക് ഈ മെയിലുകള്‍ അയക്കുകയും, ഇയാളുടെ തിരുവനന്തപുരത്തെ ഫാര്‍മറെപ്പോലുള്ള കൂട്ടാളികള്‍ സൈബര്‍ സെല്ലില്‍  നിരന്തരം സ്വാധീനിച്ചതിന്റേയും ഫലമായി ചിത്രകാരന്‍ താമസിക്കുന്ന കണ്ണൂര്‍ കേന്ദ്രമായുള്ള സൈബര്‍ സെല്ലിനെക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കാനും ചെന്നൈയിലിരുന്ന് കേവലം ഈ-മെയില്‍ പരമ്പരകളായി പരാതിയയക്കുന്ന സന്തോഷ് ജനാര്‍ദ്ദനു കഴിഞ്ഞു എന്നതുതന്നെ ഇവരുടെ വര്‍ഗ്ഗീയ കൂട്ടയ്മയുടെ സംഘബലത്തിന്റെയും ഭരണകൂട സംവിധാനങ്ങളെ സ്വാധീനിക്കാനുള്ള കഴിവിന്റേയും തെളിവാണെന്ന് കാണാം.

ിത്രാരിരെയുള് സൈബര്‍ കേസ്:
കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ 18/09 എന്ന നമ്പറില്‍ രജിസ്റ്റെര്‍ ചെയ്തിട്ടുള്ള ചിത്രകാരനെതിരെയുള്ള കേസ് ഐ.ടി. ആക്റ്റ് 67 ആം വകുപ്പു പ്രകാരമാണ് കുറ്റം ആരോപിച്ചിരിക്കുന്നത്. 2009ല്‍ രജിസ്റ്റെര്‍ ചെയ്തിട്ടുള്ള ഈ കേസില്‍ ചിത്രകാരന്‍ കോടതിയില്‍ നിന്നും മുന്‍‌കൂര്‍ ജാമ്യമെടുത്തിരുന്നു. പണസമ്പാദനത്തിനായി പോണ്‍ സൈറ്റുകള്‍ നടത്തുന്നവര്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഐ.ടി.ആക്റ്റ് 67 ആം വകുപ്പ്, കലാപ്രവര്‍ത്തനം നടത്തുന്ന ചിത്രകാരനെതിരെ കള്ളക്കേസായി കോടതിയില്‍ തള്ളിപ്പോകുമെന്നറിവുള്ളതിനാലാകണം നാലര വര്‍ഷത്തോളമായി ഈ കേസ് കോടതിയിലെത്താതെ പോലീസ് സ്റ്റേഷനില്‍ തന്നെ ഉറങ്ങുകയായിരുന്നിരിക്കണം.

എന്നാല്‍, 2013ല്‍ ചിത്രകാരന്‍ പഴയകാലത്തെ തിരുവിതാംകൂര്‍ രാജഭരണ കാലത്തെ കിരാതമായ മുലക്കരം, മീശക്കരം, ചാന്നാര്‍ സ്ത്രീകളുടെ മേല്‍ വസ്ത്രമുരിയല്‍ തുടങ്ങിയ വംശീയ പീഢനങ്ങളെ പ്രതിപാദിക്കുന്ന കുറെ ചിത്രങ്ങള്‍ വരച്ചതിന്റേയും, സോളാര്‍ വിവാദത്തിന്റെ  സാഹിത്യചരിത്ര-സാംസ്ക്കാരിക-ഐതിഹ്യപരമായ വേരുകളെ അനാവരണം ചെയ്യുന്ന  കുറിപ്പുകള്‍ എഴുതിയതിന്റെയും പശ്ചാത്തലത്തിലായിരിക്കണം കേസ് വീണ്ടും പൊടിതട്ടി എടുക്കാനോ പുതിയ കേസില്‍ കുടുക്കാനോ ആരംഭിക്കുന്നതായി അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ച്ചക്കു ശേഷമേ (5.8.2013) ലഭ്യമാകു.

 അഡ്വക്കേറ്റ് ഷൈന്‍- സൈബര്‍ സെല്ലിന്റെ രക്തസാക്ഷി:
 എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ പരാതിപ്രകാരം ബ്ലോഗ്ഗറായിരുന്ന ചേര്‍ത്തലയിലെ അഡ്വക്കേറ്റ് ഷൈനിനെ സൈബര്‍ ഭീകര മുദ്രകുത്തി, പത്രസമ്മേളനം നടത്തി പ്രദര്‍ശിപ്പിക്കുന്ന നാടകംനടത്തുകയും, അദ്ദേഹത്തിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായ ഉപജാപങ്ങള്‍ സംഘടിപ്പിക്കുകയും, ഷൈനിന്റെ ബ്ലോഗിന്റെ പാസ് വേഡ് കരസ്ഥമാക്കി ബ്ലോഗ് ക്ലോസ് ചെയ്തതും മറന്നുകൂടാത്തതാണ്. സത്യത്തില്‍, ഒരു വര്‍ഷം കഴിഞ്ഞുള്ള ഷൈനിന്റെ ഹൃദയ സ്തംഭനം മൂലമുള്ള മരണത്തില്‍ പോലും പ്രധാന കാരണം എന്‍.എസ്.എസ്. എന്ന ജാതി സംഘടനയോട് സൈബര്‍ സെല്ലിലെ വംശീയ താല്‍പ്പര്യങ്ങളും വിധേയത്വവുമുള്ള ഉദ്ധോഗസ്തര്‍ കാണിച്ച ക്രൂരതയാണെന്ന് പറയാം. കാരണം, ബ്ലോഗെഴുതിയതിന് നിയമവിരുദ്ധമായി പ്രതി ചേര്‍ക്കപ്പെട്ട് ഭീകരനായി ചിത്രീകരിക്കപ്പെട്ട അഡ്വക്കേറ്റ് ഷൈന്‍ ആഴ്ച്ചയിലൊരിക്കല്‍ എറണാകുളത്തുനിന്നും തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയെല്ലാം ചേര്‍ത്താണ് ജാമ്യം നല്‍കുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ ട്രഷററും രക്ഷാധികാരിയുമെല്ലാമായിരിക്കുന്ന അടുത്ത ബന്ധുക്കളുള്ള ഷൈന്‍ കേസുമായി മുന്നോട്ടു പോകാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. കുടുംബം ബന്ധങ്ങള്‍ സംരക്ഷിക്കാനായി സൈബര്‍ സെല്‍ നല്‍കിയ എന്‍.എസ്.എസിന്റെ വംശീയ വിഷം സോക്രട്ടീസിനെപ്പോലെ വാങ്ങി കഴിച്ച് ഒരു രക്തസാക്ഷിയാകുകയായിരുന്നു ഷൈന്‍.

കലാപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുള്ള പ്രതിരോധം
പഴയ തിരുവിതാംകൂര്‍ രാജഭരണ പ്രദേശമായ തിരുവനന്തപുരത്തുനിന്നും മലബാറിലെ കണ്ണൂര്‍ വളരെ ദൂരെയായതിനാല്‍ എന്‍.എസ്. എസ്. പോലുള്ള ജാതി സംഘടനകളുടെ വംശീയ വിഷം ചേര്‍ത്തലയിലെ ഷൈനില്‍ പ്രവര്‍ത്തിച്ചതുപോലെ കണ്ണൂരില്‍ ഏല്‍ക്കില്ലെങ്കിലും, സൈബര്‍ സെല്ലില്‍ വംശീയ വാദികള്‍ ചെലുത്താനിടയുള്ള രാഷ്ട്രീയ-ഭരണ സ്വാധീനം കുറച്ചുകാണാനാകില്ല. അതുകൊണ്ടുതന്നെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസുമായി ബന്ധപ്പെട്ട എല്ല രേഖകളും(എഫ്.ഐ.ആര്‍, സന്തോഷ് ജനാര്‍ദ്ദനന്റെ ഈമെയില്‍ പരാതികള്‍, കേസിനാസ്പദമായ പോസ്റ്റിന്റെ പോലീസില്‍ സമര്‍പ്പിക്കപ്പെട്ട കോപ്പി, തുടങ്ങിയവ) മനുഷ്യാവകാശ പ്രബുദ്ധതയുള്ളവരുടെയും, ജനാധിപത്യവാദികളുടേയും അറിവിലേക്കും ഇടപെടാനുള്ള സൌകര്യത്തിനായും താഴെ ചെര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കി വായിക്കുകയോ, സേവ് ചെയ്ത് പ്രിന്റെടുക്കുകയോ ചെയ്യാം.



എഫ്.ഐ.ആര്‍. ഒന്നാം പേജ്
എഫ്.ഐ.ആര്‍. രണ്ടാം പേജ്


സന്തോഷ് ജനാര്‍ദ്ദനന്‍ സൈബര്‍ പോലീസിനയച്ച ഈമെയില്‍ പരാതികള്‍ (മുകളിലും താഴെയും)

കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ചിത്രകാരന്റെ നിസാരം ബ്ലോഗിലെ കേസിനാസ്പദമായ പോസ്റ്റിന്റെ ഫോട്ടോ സ്റ്റാറ്റ്.
ദേശാഭിമാനി പത്രത്തില്‍ വന്ന ഈ വിഷയത്തിലുള്ള ഒരു വാര്‍ത്ത

Thursday, 17 January 2013

ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി...

മലയാളം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു A4 നോട്ടീസ് വലിപ്പത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ലഘുലേഖ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനും, ബ്ലോഗറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനും ഉപയോഗപ്പെടുത്താം.

ലഘുലേഖയുടെ ഇമേജില്‍ മൌസിന്റെ റൈറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് open image in new tab എന്നു സെലക്റ്റു ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാവുന്നതാണ്. അതു ചെയ്യാന്‍ വിഷമമുണ്ടെങ്കില്‍ താഴെ കൊടുത്ത ഈ ലിങ്കില്‍ ഒന്ന് ക്ലിക്കു ചെയ്താലും ഇമേജ് വലുതായി തുറന്നുവരുന്നതാണ്.

Monday, 16 April 2012

കെ.വി ഷൈനു വിട..

ബ്ലോഗറും പ്രക്ഷേപകനും മാദ്ധ്യമപ്രവർത്തകനുമായ കെ.വി.ഷൈൻ (41) വിടവാങ്ങി.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈൻ ,‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെ പരാതിയിൽ 2010 മെയിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.അടുത്തിടെയാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.കോടതി ഉത്തരവിന്റെ ബലത്തിൽ ബ്ലോഗിന്റെ പാസ്വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളം ഡിലീറ്റ് ചെയ്തതിനെ തുടർന്നാകാം അത് നെറ്റിൽ നിന്ന് അപ്രത്യക്ഷമായി.സൈബർ നിയമം നെറ്റിൽ ഭീകരത വിതക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈൻ നേരിട്ട പീഡനം.അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ഈ പശ്ചാത്തലത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്നു. സൌമ്യ മധുരമായ സാന്നിദ്ധ്യമായിരുന്നു ഷൈൻ.കേരളത്തിലെ ആദ്യ എഫ്.എം.നിലയമായ കൊച്ചി എഫ്.എമ്മിലെ ആദ്യകാല അനൌൺസർമാരിലൊരാളായാണു ഷൈൻ മാദ്ധ്യമലോകത്തേക്ക് പ്രവേശിക്കുന്നത്.1994 ഡിസംബർ മുതൽ ഈ ലേഖകനു ഷൈനെ അടുത്തറിയാം. 2001 വരെ ഒപ്പം പ്രവർത്തിച്ചു.ദീർഘകാലം കൊച്ചി നിലയത്തിൽ പ്രക്ഷേപകനായി കരുത്തുതെളിയിച്ച ഷൈൻ പിന്നെ കൈരളി ചാനലിന്റെ ആദ്യത്തെ വാർത്താവതാരകനായി ചരിത്രമെഴുതി.അടുത്തിടെയാണു സൈബർലോകത്ത് എത്തുന്നത്. സക്രിയമായ കർമ്മമണ്ഡലങ്ങൾ ബാക്കിയാക്കി പൊടുന്നനെ അദ്ദേഹം പിൻ വാങ്ങിയിരിക്കുന്നു.പക്ഷേ, മലയാള ബ്ലോഗിന്റെ ചരിത്രത്തിൽ കെ.വി.ഷൈനും “വിചിത്രകേരളം” ബ്ലോഗും വിസ്മൃതിയിലാണ്ടു പോകുകയില്ല. അദ്ദേഹത്തിന്റെ ധന്യമായ സ്മരണകൾക്ക് മുന്നിൽ നമുക്ക് പ്രണമിക്കാം. ചിത്രകാരനും നിസ്സഹായനും ഉൾപ്പെടെയുള്ള ബ്ലോഗ്സുഹൃത്തുക്കൾ ഇന്ന് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ പങ്കുചേർന്നു.

Monday, 2 May 2011

“ഒപ്പുമരവും“ ബ്ലോഗര്‍മാരും

കാസര്‍ഗോട്ടെ  എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തേക്ക് ഒരു യാത്ര നടത്തണമെന്ന ആശയം മുന്നോട്ട് വച്ചത് കടത്തനാടനാണ്. ഡി.പ്രദീപ്കുമാറുമായും, ഷാജിമുള്ളൂക്കാരന്‍ , ഗള്‍ഫിലുള്ള മണിക്കുട്ടി മഹേഷുമായും ആശയം സംസാരിച്ചതിനു ശേഷം കടത്തനാടന്‍ ചിത്രകാരനെ വിളിച്ച് അറിയിക്കുകയും, കേട്ടപാടെ... എങ്കില്‍ ഈ മെയ് ഒന്നിനു തന്നെയാകട്ടെ എന്ന് ചിത്രകാരന്‍ സമയം നിശ്ചയിക്കുകയുമാണുണ്ടായത്. വടകരയില്‍ നിന്നും അഞ്ചുപേര്‍ എന്തായാലും ഉണ്ടാകുമെന്ന് കടത്തനാടന്‍ ഉറപ്പു പറയുമ്പോള്‍ പിന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ! അങ്ങനെ, അന്നുതന്നെ ബ്ലോഗ് അക്കാദമിയില്‍ ഒരു അറിയിപ്പ് പോസ്റ്റും ഇട്ടു. അതിനെത്തുടര്‍ന്ന് കുറെപേര്‍ ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും പെട്ടെന്നായതുകൊണ്ട് യാത്രയില്‍ പങ്കെടുക്കാനായില്ല. സാവകാശം വേണ്ടവര്‍ക്ക് സാവകാശം പോകാനും കാസര്‍ഗോഡും, പ്രശ്നബാധിത ജനങ്ങളും അവിടത്തന്നെ നിലനില്‍ക്കുന്നതിനാല്‍ വിഷമിക്കേണ്ടതില്ലെന്നും, അടുത്ത ട്രിപ്പിന് പോകാമെന്നും പറഞ്ഞു. മാത്രമല്ല, പാലക്കാട്ടെ മുതലമടയിലെ മാങ്ങാകൃഷിയും, ഇടുക്കിയിലെ ഏലത്തോട്ടങ്ങളുമെല്ലാം ഭാവിയിലെ കാസര്‍ഗോഡായി വികസിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. അങ്ങനെ, മലപ്പുറം ജില്ലയില്‍ നിന്നും വിചാരവും, കൊട്ടോട്ടിയും,ഫൈസു മദീനയും, വടകരയില്‍ നിന്നും കടത്തനാടന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘവും, കാഞ്ഞങ്ങാട് ബേക്കലില്‍ നിന്നുള്ള വിജയരാജനും,കണ്ണൂരില്‍ നിന്നുള്ള ചിത്രകാരനും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ നേരില്‍ കാണാനായി പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോട്ടേക്ക് പുറപ്പെടുമ്പോള്‍ അവിടെ പരിചയക്കാരാരെങ്കിലും വേണമല്ലോ. പരസ്യ ഏജന്‍സികളുടെ സംഘടനയായ കെത്രിഎ യുടെ ജില്ലഭാരവാഹിയായ അനീഷിനോട് കാര്യം പറഞ്ഞൂ. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരായ വത്സലന്‍ മാസ്റ്ററുടേയും, കെ.എസ്.അബ്ദുള്ളയുടേയും, ഉത്തരദെശം സായാഹ്ന പത്രത്തിന്റെ ഉടമയുടേയും സഹായം ഉറപ്പുവരുത്താന്‍ അനീഷ് സഹായിച്ചു. കാസര്‍ഗോട്ട് പട്ടണത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയായി കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തേക്കു പോകാന്‍ വിജയന്‍ എന്ന സഹൃദയന്റെ വാഹന സൌകര്യവും വത്സേട്ടന്‍ ഏര്‍പ്പാടുചെയ്തുതന്നു. കാസര്‍ഗോഡ് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മൂന്നുദിവസം നിരാഹാരം കിടന്ന് കാസര്‍ഗോട്ടുകാരുടെ ഹൃദയത്തിലിടംനേടിയ മലപ്പുറത്തുകാരായ രണ്ടു ഡിഗ്രി വിദ്യാര്‍ത്ഥികളേയും ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. ഈ യാത്ര ആരേയും ബോധ്യപ്പെടുത്താനായിരുന്നില്ല, ഞങ്ങള്‍ക്ക് കീടനാശിനികളുടെ ദുരിതത്തെ സ്വയം കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു. കെ.എസ്.അബ്ദുള്ള എന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര പ്രവര്‍ത്തകന്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കൂടെവന്നത്. അദ്ദേഹത്തോടും, വത്സലന്‍ മാഷോടും,വിജയനോടും,അനീഷിനോടും നന്ദി രേഖപ്പെടുത്തട്ടെ. നൂറുകണക്കിനു വീടുകളിലായി വളരെയധികം മനുഷ്യര്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരായുണ്ടെങ്കിലും, ചിലരെങ്കിലും അത് പുറത്തുകാണിക്കാതെ ജീവിക്കുന്നവരുമുണ്ട്. അവരെ ഒഴിവാക്കി, കാണുന്നതില്‍ വിഷമമില്ലാത്തവരെ മാത്രമായി കണ്ടു വിവരങ്ങള്‍ അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍‌വിസാഗിന്റെ പ്രവര്‍ത്തകരായ എം.എ.റഹ്‌മാന്‍ മാഷുമായോ, വത്സലന്‍ മാഷുമായോ താല്‍പ്പര്യമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ബന്ധപ്പെടാം. മെയ് 1 ന് ബ്ലോഗര്‍മാര്‍ സഞ്ചരിച്ച വഴികളിലെ ചില ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
35 കിലോ മീറ്റര്‍ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തിന്റേയും, ജനങ്ങളുടേയും സാന്നിദ്ധ്യം കാസര്‍ഗോഡ് നഗര മധ്യത്തില്‍ സജീവമാക്കുന്നതിനും , എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനു ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള തണല്‍ വൃക്ഷത്തെ ബാനറുടുപ്പിച്ച് , ജനങ്ങളുടെ ധാര്‍മ്മിക പിന്തുണയുടെ കയ്യൊപ്പുകളണിഞ്ഞ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച “ഒപ്പു മരം” . ഏപ്രില്‍ 29 ന് എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ച സ്റ്റോക്ക് ഹോം പ്രഖ്യാപനം വന്ന സമയം ഒപ്പുമരച്ചുവട്ടില്‍ കാസര്‍ഗോട്ടുകാര്‍ വിജയമാഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ “ഒപ്പുമരം” ചരിത്രത്തിന്റെ ഭാഗമാണ്. 
കടത്തനാടന്‍ “ഒപ്പുമരച്ചുവട്ടില്‍”
വടകരയിലെ ശശിമാഷും കൂട്ടുകാരും, ഒപ്പുമരത്തെ തലയില്‍ താങ്ങുന്ന വിചാരത്തേയും കാണാം.  
വത്സലന്‍ മാഷ്, വിചാരം, കൊട്ടോട്ടി, വിജയരാജന്‍
മൂന്നു ദിവസം നിരാഹാരം കിടന്ന മലപ്പുറത്തുകാരന്‍ കുട്ടിപത്രം എഡിറ്റര്‍(സ്വന്തം നിലയില്‍ പത്രം ഇറക്കിയ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.) , കൂടെ വിചാരം. 
വിജയന്‍, വിജയ രാജ്, കെ.എസ്.അബ്ദുല്ല
ബ്ലോഗര്‍മാര്‍ 
കെ.എസ്.അബ്ദുള്ള എന്‍ഡോസള്‍ഫാന്‍ കലക്കി സ്പ്രേ കെയ്തിരുന്ന പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഇപ്പോഴത്തെ രോഗാതുരമായ അവസ്ഥയെ വിവരിക്കുന്നു.
ഒരു ദുരിത ബാധിത
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്.
ആറു കുട്ടികളുള്ളതില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഡി.എന്‍.എ.ക്കകത്തു കയറിപ്പറ്റുന്ന കീടനാശിനി ജീവിത കോണിയുടെ ഏതൊക്കെ അഴികളാണ് അറുത്തുമാറ്റിയിരിക്കുന്നതെന്ന് കാലത്തിനു മാത്രമേ പറയാനാകു

തല നിരന്തരം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മാറാവ്യാധികളുമായി മല്‍പ്പിടുത്തത്തിലാണ്. മുറ്റത്തെ ദൈവ പ്രതിഷ്ടകളുടെ അനുഗ്രഹങ്ങള്‍ ഫലിക്കുന്നില്ല.
വീട് കര്‍ണ്ണാടക അതിരിനകത്താണ്. കിണര്‍ കേരളത്തിനകത്തും.
ഓടിക്കളിക്കേണ്ട ബാല്യം
എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ ജീവിതം
കര്‍ണ്ണാടക അതിരില്‍ ഇത്തരം ഏഴോ എട്ടോ കശുമാവിന്‍ തോട്ടങ്ങളുണ്ട് കേരളത്തിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  
ജനങ്ങളുടെ വഴിമുടക്കിയാണെങ്കിലും സത്യങ്ങാളെ പൊതുജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്റെ ചരിത്രം തന്നെ തങ്ങളുടെ തോട്ടങ്ങളില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കോംബൌണ്ടില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന പുല്ലുമേഞ്ഞ വീടുകണ്ട് ബ്ലോഗര്‍മാര്‍ അവിടേക്കു കയറുകയാണ്.
അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളികളല്ലെന്നും, മരം മുറിക്കാന്‍ മാത്രം വന്നവരാണെന്നും....
പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ തൊഴിലാളിയോട് ബ്ലോഗര്‍മാര്‍... എന്‍ഡോസള്‍ഫാന്‍ സ്പൃചെയ്തിരുന്നത് അത് വിഷമാണെന്ന് അറിഞ്ഞ്കൊണ്ടുതന്നെ ആയിരുന്നോ എന്ന്... !!!
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍


എന്‍ഡോസള്‍ഫാന്‍ വിഷം സൂക്ഷിച്ചിരുന്ന ടാങ്കു തേടി... കടത്തനാടന്‍
കോര്‍പ്പറേഷ്ന്‍ കോമ്പൌണ്ടിനു പിന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തിരുന്ന സമതലമായ പാറപ്പുറം. കശുമാവെല്ലാം വെട്ടിക്കളണ്ടത് കാണാം.
ഹെലിപ്പാഡും, എന്‍ഡോസള്‍ഫാന്‍ വിഷം നേര്‍പ്പിച്ചിരുന്ന ടാങ്കും.
വിഷടാങ്കിനു സമീപം വിചാരം
ഹെലികോപ്റ്ററില്‍ തളിക്കുന്നതിനായി  വിഷം കലക്കിയിരുന്ന ടാങ്ക്.
ഇവിടെ നിന്നും ഒരു അരുവി ഉത്ഭവിക്കുന്നുണ്ട്. വിഷം താഴ്വാരങ്ങളിലെ ജലാശയങ്ങളിലെത്തുന്നത് അങ്ങനെയാണ്.
മുറിച്ചുമാറ്റപ്പെട്ട കശുമാവുകള്‍
എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഊറിക്കൂടിയിരിക്കുന്നുണ്ടാകാം.
താഴ്വാരത്തിലെ ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്ന കെ.എസ്.അബ്ദുള്ള
മെയ് ഒന്നിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച ബ്ലോഗര്‍മാര്‍ കെ.എസ്.അബ്ദുള്ളയോടൊപ്പം

............................................







.....................................

Translate